Friday, May 28, 2010

മുറിവ്

ചോര വാര്‍ന്നൊലിക്കുന്ന കൈകളുമായി അവള്‍ അവന്റെ മുന്‍പില്‍ നിന്നു. "നോക്കൂ, എന്റെ കൈയാകെ കീറി മുറിഞ്ഞിരിക്കുന്നു. " ആശ്വസിപ്പിക്കാനായി അവന്‍ അവളുടെ മുറിവുകളില്‍ മുളകുപൊടിയും ഉപ്പും വിതറി. വേദന കൊണ്ടവള്‍ നീറി പുകഞ്ഞു. മുറിവ് സ്വയം കഴുകി വൃത്തിയാക്കി വെച്ച് കെട്ടിയതിനു ശേഷം അവള്‍ പറഞ്ഞു. "നന്ദി സുഹൃത്തേ, ഇനി ഒരിക്കലും എന്റെ മുറിവുകളുമായി ഞാന്‍ നിന്റെ അടുത്ത് വരില്ല്ല . ഉടലില്‍ നിന്നു തല തന്നെ വേര്‍പെട്ടാല്‍ പോലും!"

Friday, May 21, 2010

അമ്മ

"അമ്പിളി മാമനെ കാണണം", നട്ടുച്ചയ്ക്ക് അമ്മിണിക്കുട്ടി വാശി പിടിച്ചു. അമ്മ അവളെ ആശ്വസിപ്പിച്ചു. "അമ്പിളി മാമന്‍ അമ്മിണിക്കുട്ടിയെ കാണാന്‍ വന്നിരുന്നല്ലോ. മോള് നല്ല ഉറക്കത്തിലായിരുന്നു.
" ചാര്‍ളി ചാപ്ലിനെ കാണണം ". പാതിരാത്രി അമ്മിണിക്കുട്ടി വാശി പിടിച്ചു . അമ്മ പിന്നെയും ആശ്വസിപ്പിച്ചു. ചാര്‍ളി ചാപ്ലിന്‍ വന്നിരുന്നല്ലോ. അമ്മിണിക്കുട്ടി നല്ല ഉറക്കത്തിലായിരുന്നു. അതാ കാണാഞ്ഞത്. "
പിന്നൊരു ദിവസം അമ്മിണിക്കുട്ടി സ്കൂള്‍ വിട്ടു വന്നപ്പോള്‍ അമ്മ അയലത്തെ വീട്ടില്‍ പോയിരിക്കുകയാണ്. രാത്രി ഒമ്പത് മണിയായിട്ടും അമ്മ വന്നില്ല. " അമ്മയെ കാണണം." അമ്മിണിക്കുട്ടി വാശി പിടിച്ചു. മുറിയില്‍ നിറഞ്ഞു നിന്ന ചന്ദനത്തിരിയുടെ ഗന്ധവും ഒരു തിരിയിട്ടു കത്തിച്ച മുറി നാളികേരവും അവളോട്‌ പറഞ്ഞു. "അമ്മ വന്നിരുന്നല്ലോ. അമ്മിണിക്കുട്ടി നല്ല ഉറക്കത്തിലായിരുന്നു. അതാ കാണാഞ്ഞത്‌. "

Thursday, May 20, 2010

ഹോം വര്‍ക്ക്‌

രാധയുടെ സംഭാഷണത്തില്‍ ആജ്ഞാ ശക്തി കുറവാണെന്നാണ് അവളുടെ ബോസ്സിന്റെ കണ്ടു പിടിത്തം. സാമ്രാജ്യത്വ ശക്തികളെപ്പോലെ എവിടെയും നുഴഞ്ഞു കയറാനും ആളുകളെ വരുതിക്ക് നിര്‍ത്താനും വിജയം കൈവരിക്കുന്നതു വരെ കടിച്ചു തൂങ്ങാനും അവള്‍ക്കു കഴിയണമെന്ന് അദ്ദേഹം ഉപദേശിച്ചു.
അന്ന് ഓഫീസില്‍ നിന്നും തിരിച്ചു വന്ന ശേഷം കണ്ണാടിക്കു മുന്‍പില്‍ നിന്ന് രാധ പല്ലിറുമ്മുകയും ആജ്ഞാപിക്കുകയും ആക്രോശിക്കുകയും ചെയ്തു. അതുവഴി പോയ ഒരു പാവം കുറിഞ്ഞി പൂച്ചയെ അവള്‍ കണ്ണുരുട്ടി പേടിപ്പിച്ചു. എലിയെ പിടിക്കാതെ ഇനി ഒരു തുള്ളി പാല്‍ പോലും തന്റെ കയ്യില്‍ നിന്നും കിട്ടില്ലെന്ന് രാധ തീര്‍ത്തു പറഞ്ഞു. സംഗതി പന്തിയല്ലെന്ന് കണ്ട് കുറിഞ്ഞി പൂച്ച ഓടിപ്പോയി. ഹോം വര്‍ക്ക്‌ നന്നായി ചെയ്തു തീര്‍ത്ത ആശ്വാസത്തില്‍ രാധ സുഖമായി കിടന്നുറങ്ങി.

കുഞ്ഞു പൂവ്

നോട്ടുപുസ്തകത്തിലെ ഏടുകള്‍ കൊണ്ട് മുറ്റത്തെ വെള്ളത്തില്‍ തോണിയുണ്ടാക്കി കളിക്കുകയാണ് അമ്മിണിക്കുട്ടി. സാമൂഹ്യപാഠം പുസ്തകത്തിലെ അവള്‍ക്കു പഠിക്കാന്‍ ഇഷ്ടമില്ലാത്ത ഒട്ടുമുക്കാലും ഏടുകളും തോണികളായി മുററത്തിറങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രിയില്‍ തിമിര്‍ത്തു പെയ്ത മഴയില്‍ മുറ്റം മുഴുവന്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്.


അമ്മ അടുക്കളയില്‍ ചോറും കറിയും ഉണ്ടാക്കുന്ന തിരക്കിലാണ്. ചേച്ചിയും അച്ഛനും സ്കൂളില്‍ പോയിരിക്കുന്നു. അമ്മിണിക്കുട്ടി പോയില്ല. ആഴ്ചയില്‍ ഒരു ദിവസം മടിയെന്ന രോഗം അവള്‍ക്കു പതിവുള്ളതാണ്.


കേരളത്തിലെ വിവിധതരം മണ്ണുകളെ കുറിച്ചുള്ള എട് കീറുകയാണ്‌ അമ്മിണി. അലൂവിയല്‍ മണ്ണിനെക്കുറിച്ചുള്ള ഭാഗം നൂറുകഷണങ്ങളാക്കി കീറി അവള്‍ ഊതിക്കളഞ്ഞു. കടലാസ് കഷണങ്ങള്‍ വെള്ളത്തില്‍ വീണു കുതിര്‍ന്നു. അവള്‍ കൈകൊട്ടി ചിരിച്ചു. " അലുവിയല്‍ മണ്ണെ, നിനക്കങ്ങനെ തന്നെ വേണം. നീ കാരണമല്ലേ എനിക്കിന്നലെ അടി കിട്ടിയത്?" പെട്ടെന്നാണ് അമ്മിണിക്കുട്ടി അത് ശ്രദ്ധിച്ചത്. അച്ഛന്റെ എഴുത്ത് മേശപ്പുറത്തു നിന്നും കടലാസുകള്‍ അതാ വെള്ളത്തില്‍ വീണിരിക്കുന്നു. അവളെ നോക്കാന്‍ എല്പ്പിചിട്ടാണ് അച്ഛന്‍ പോയത്. ഉടുപ്പ് കാല്‍മുട്ടിന് മുകളില്‍ പൊക്കിപ്പിടിച്ച് അവള്‍ വെള്ളത്തിലേക്കിറങ്ങി. ചെടികള്‍ക്കിടയില്‍ തങ്ങി നിന്ന കടലാസ് കഷണങ്ങള്‍ ശ്രദ്ധയോടെ പെറുക്കിയെടുത്തു. ചെല്പാര്‍ക്കിന്റെ നീലമഷിയില്‍ എഴുതിയ അച്ഛന്റെ വടിവൊത്ത അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയാത്ത വിധം മാഞ്ഞു പോയിരിക്കുന്നു. ഇന്ന് വഴക്ക് കേള്‍ക്കുമെന്നുള്ളത് ഉറപ്പ്. അമ്മിണിക്കുട്ടിക്കു സങ്കടം വന്നു.


കാലില്‍ ആരോ തൊട്ടതു പോലെ അമ്മിണിക്കുട്ടിക്കു തോന്നി. അപ്പുറത്തെ പറമ്പില്‍ നിന്നും ഒഴുകി വന്ന ഒരു കുഞ്ഞു പൂവാണ്. അവളുടെ മുറ്റവും കഴിഞ്ഞു താഴത്തെ ചതുപ്പിലേക്കൊഴുകുന്ന ഒഴുക്കിന്റെ കൂടെ പോകാന്‍ വിസമ്മതിച്ചു കൊണ്ട് പൂവ് അമ്മിണിക്കുട്ടിയുടെ കാലില്‍ ഒട്ടി നിന്നു. ഈ നാട്ടിലെ എല്ലാ അഴുക്കുകളും ചെന്ന് ചേരുന്ന ആ ചതുപ്പിലേക്ക് എന്നെ പറഞ്ഞയക്കരുതെ എന്ന് ആ പൂവ് കേഴുന്നതായി അവള്‍ക്കു തോന്നി. ഉടുപ്പില്‍ നിന്നും പിടിവിട്ടു രണ്ടു കൈകള്‍ കൊണ്ടും അവള്‍ ആ പൂവിനെ വാരിയെടുത്തു. അതിനൊരു ചെറിയ തണ്ടും രണ്ടു മൂന്നു ചെറിയ വേരുകളും ഉണ്ടായിരുന്നു. ഇതളുകള്‍ കൊഴിഞ്ഞു പോകാതെ അതിനെ അടക്കിപ്പിടിച്ചു അവള്‍ ഉമ്മറത്തേക്ക് കയറി. മുറ്റത്തെ വെള്ളം തോര്‍ന്നു കഴിഞ്ഞാല്‍ ഇതിനെ കുഴിച്ചിടണം. സ്കൂളില്‍ പോകുന്നതിനു മുന്‍പ് എന്നും വെള്ളമൊഴിക്കണം. കേരളത്തിലെ വിവിധ തരം മണ്ണുകളോട് അമ്മിണിക്കുട്ടിക്കിപ്പോള്‍ കുറേശ്ശെ ഇഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു.

Wednesday, May 19, 2010

Chennai - 2009 - October

ഇതൊരല്‍പം സ്ത്രീപക്ഷ ചിന്തയാണ്. ഫെമിനിസത്തെ പല്ലും നഖവും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യണം എന്നഭിപ്രയമുള്ള എന്റെ സുഹൃത്തുക്കള്‍ ഇതു വായിക്കണം എന്നില്ല. ചെന്നൈയില്‍ പിന്നെയും മഴ തുടരുകയാണ്. ആദ്യമായാണ് വെള്ളപ്പൊക്കം എന്നൊരവസ്ഥ അനുഭവിക്കാന്‍ അവസരം കിട്ടുന്നത്. അഭയാര്‍്ത്ഥി ക്യാമ്പില്‍ വിതരണം ചെയ്യപ്പെടുന്ന ഫുഡ്‌ പാക്കെറ്റുകള്‍ പോലെ സമയാ സമയത്ത് പാര്‍വതി അമ്മ വെച്ചുണ്ടാക്കിതരുന്ന ഭക്ഷണവും കഴിച്ചിരിക്കുകയാണ്‌ ഞങ്ങള്‍. വിനോദത്തിനായി ഇപ്പോള്‍ ആകെയുള്ളത് ചെന്നൈ ടൈംസിന്റെ ഒരു പേജ് മാത്രമാണ്. അത് വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്റെ മനസ്സില്‍ പതിയുന്നത്. വിനാശം വിതക്കുന്ന എല്ലാത്തിനും സ്ത്രീകളുടെ പേരിടാനുള്ള അതിബുദ്ധി ആരുടെതാണ്? ചെന്നൈയില്‍ വന്ന "ജിഷ" എന്നാ സൈക്ലോണ് കുഴപ്പങ്ങളൊന്നും ഉണ്ടാക്കാതെ പോയി. പക്ഷെ സമാധാനിക്കാറായില്ല, ഇനി "ഉഷ" വരുന്നുണ്ടെന്നു പത്രങ്ങള്‍. രാമായണത്തില്‍ സീതയും മഹാഭാരതത്തില്‍ പാഞ്ചാലിയും ട്രോയുടെ നാശത്തില്‍ ഹെലെനും കുഴപ്പക്കാരികള്‍. "കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം" എന്ന് കവി. രമണന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സ്ത്രീകള്‍ അടക്കമുള്ള വായനക്കാര്‍ ചന്ദ്രികയെ പഴിക്കുന്നു.

പ്രിയപ്പെട്ട പത്രാധിപര്‍ക്ക്,


നിങ്ങളെന്തു കൊണ്ട് സൈക്ലോണുകള്‍ക്ക് വിജയനെന്നും തങ്കപ്പനെന്നും പേരിടുന്നില്ല ? അതല്ല കുറച്ചു കൂടി സ്റൈറലന്‍ പേര് വേണമെങ്കില്‍ കത്രിനയെന്നല്ലാതെ ഷാരൂഖ്‌ ഖനെന്നോ ജോണ്‍ എബ്രഹാം എന്നോ വിളിക്കാം.
അറബിക്കടലിനു മുകളില്‍ ന്യൂന മര്‍ദ്ദം സൃഷ്ടിച്ചു വിനാശം വിതക്കാന്‍ വീശിയടിക്കുന്ന തങ്കപ്പന്‍ എന്ന സൈക്ലോണ്‍ ഒരിക്കലും അവസാനിക്കരുതെ എന്ന് പ്രാര്‍ത്ഥിച്ചിരിക്കുകയാണ് ഞാന്‍. എന്തെന്നാല്‍ ഓഫീസ് അനന്തകാലം അടച്ചിടാന്‍ ഇതല്ലാതെ മറ്റൊരു വഴിയും ഞാന്‍ നോക്കിയിട്ട് കാണുന്നില്ല.