Wednesday, June 23, 2010

ജൂണ്‍ 27

അമ്മിണിക്കുട്ടിയുടെ ബുക്ക്‌ ഷെല്‍ഫിലെ ഇരുപത്തഞ്ചു പുസ്തകങ്ങള്‍ കാണാതായിരിക്കുന്നു. കുഞ്ഞുന്നാളിലെ ഏകാന്തതകളില്‍ അവള്‍ക്കു കൂട്ടായി വന്നിരുന്ന ബാംബിയും സിന്റെറല്ലയും മൌഗ്ലിയുമൊക്കെയാണ് അപ്രത്യ്ക്ഷംയിരിക്കുന്നത്. ഡി സി ബുക്സ് പുറത്തിറക്കിയ വാള്‍ട്ട് ഡിസ്നിയുടെ ആ ഇരുപത്തഞ്ചു പുസ്തകങ്ങള്‍ അമ്മിണിക്കുട്ടിയുടെ ജീവന് തുല്യമായിരുന്നു. കല്യാണ്‍ സില്‍ക്സിന്റെ ഇളം നീല നിറത്തിലുള്ള പ്ലാസ്റ്റിക്‌ കവറില്‍ ഇട്ട് പത്തു പതിനഞ്ചു വര്‍ഷമായി അവള്‍ കൊണ്ട് നടന്ന അവളുടെ മാത്രം പുസ്തകങ്ങള്‍. അപ്പുവിനോട് അവള്‍ ഏറ്റവും കൂടുതല്‍ വഴക്കിട്ടത് ആ പുസ്തകങ്ങളെ ചൊല്ലിയാണ്. പതിനൊന്നാം പിറന്നാളിന് വാന്‍്ഗോഖിന്റെയും ഗോയയുടെയും റെബ്രാന്തിന്റെയും ചിത്രങ്ങളുള്ള ഒരു വലിയ പുസ്തകം അച്ഛന്‍ സമ്മാനമായി തന്നിട്ടും അമ്മിണിക്കുട്ടിയുടെ പുസ്തകസേഖരത്തിലെ ഏറ്റവും പരമോന്നത സ്ഥാനം ഈ പുസ്തകങ്ങള്‍ക്ക് തന്നെ ആയിരുന്നു. കോളേജ് അഡ്മിഷന്‍ കിട്ടി ചെന്നൈയില്‍ വരുന്നതിനു തലേ ദിവസം തലേ ദിവസവും ഈ അമൂല്യ ശേഖരം എണ്ണി തിട്ടപ്പെടുത്തി തിരിച്ചു വെച്ചതാണ്. പക്ഷെ ഇപ്പോഴിതാ എല്ലാം കാണാതായിരിക്കുന്നു. കോണിപ്പടികളുടെ മുകളില്‍ നിന്നും തല ചെരിച്ച് താഴെ നോക്കി അവള്‍ വിളിച്ചു ചോദിച്ചു. " നോക്കൂ, എന്റെ സ്നോ വൈറ്റും പീറ്റര്‍ പാനും ബ്യുടി ആന്‍ഡ്‌ ദി ബീസ്ടും എവിടെ?" അടുക്കളയിലെ പണിത്തിരക്കിനിടയില്‍ പുറത്തേക്കു വിളിച്ച ദേഷ്യത്തില്‍ അമ്മ പറഞ്ഞു. " പൊടി പിടിച്ചു കിടന്നിരുന്ന നിന്റെ പുസ്തകങ്ങള്‍ എല്ലാം നല്ല വിലയ്ക്ക് ഞാന്‍ തൂക്കി വിറ്റിരിക്കുന്നു. ആ കാശിനു അച്ഛന്‍ ഒരു ടൈം പീസ്‌ വാങ്ങി വെച്ചിട്ടുണ്ട്. അപ്പു എറിഞ്ഞുടച്ച ടൈം പീസുകള്‍ക്ക് കണക്കില്ല. ഇത് അഞ്ചാമത്തേതാണ്.
പിന്നീടുള്ള പ്രഭാതങ്ങളില്‍ അപ്പുവിന്റെ ടൈം പീസ് അലാറം മുഴക്കുമ്പോള്‍ അമ്മിണിക്കുട്ടി ചെവി പൊതിക്കിടന്നു. കരഞ്ഞു കലങ്ങിയ അവളുടെ ഓര്‍മകളില്‍ ചിപും ടെയിലും ഓടിക്കളിച്ചു.... സിന്ററല്ല അവളെ നോക്കി പുഞ്ചിരിച്ചു...... സ്നോ വൈറ്റും ഏഴു കുള്ളന്മാരും അവളെ നോക്കി കണ്ണിറുക്കിക്കാട്ടി..... എട്ടു ദിക്കും പൊട്ടുമാറുള്ള അലാറത്തിന്റെ ശബ്ദം അവളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരുടെ തേങ്ങലായി.....

Thursday, June 10, 2010

തുടല്‍

അശോക്‌ വില്ലയെന്ന മഹത്തായ ഫ്ലാറ്റ് സമുച്ചയത്തിന്റെ കാവല്‍ക്കാരായ രണ്ടു പട്ടിക്കുട്ടികള്‍. അവ കടിപിടി കൂടുകയാണ്. തങ്ങളില്‍ ആരുടെ തുടലാണ് ഏറ്റവും മികച്ചത് എന്നതായിരുന്നു വഴക്കിനാധാരമായ വിഷയം. തന്റെ കഴുത്തിലെ ലെതര്‍ ഫിനിഷ് ഉള്ള തുടല്‍ തൊട്ടു കാണിച്ചു കൊണ്ട് ഒന്നാം നമ്പര്‍ പട്ടിക്കുട്ടി പറഞ്ഞു: " നോക്കൂ, ഇത്രയും മുന്തിയ തുടല്‍ ഈ നാട്ടില്‍ വേറെ ആര്‍ക്കാണുള്ളത്?" മിനുസമുള്ള തന്റെ പ്ലാസ്റ്റിക്‌ തുടല്‍ കുലുക്കി രണ്ടാം നമ്പര്‍ പട്ടിക്കുട്ടി പറഞ്ഞു: അരയന്നങ്ങളുടെ തൂവലിനെക്കാള്‍ മിനുസമുള്ള എന്റെ തുടല്‍ തന്നെയാണ് ഏറ്റവും മികച്ചത്. " പട്ടിക്കുട്ടികള്‍ കടിപിടി കൂടി കൊണ്ടേയിരുന്നു. അത് വഴി പോയ ഒരു ചാവാലി പട്ടി വഴക്കിനു മദ്ധ്യസ്ഥനായി വന്നു. അതവരോടു പറഞ്ഞു. " നിങ്ങള്‍ നിങ്ങളുടെ തുടലുകള്‍ എനിക്കഴിച്ചു തരൂ. ഒരു താരതമ്യ പഠനത്തിനു അതുപകരിക്കും." പട്ടിക്കുട്ടികള്‍ തുടലുകളഴിക്കാന്‍ ഒരുങ്ങി. പക്ഷെ അത്ഭുദമെന്നു പറയട്ടെ, അഴിക്കുന്തോറും ആ തുടലുകള്‍ കൂടുതല്‍ മുറുകിക്കൊണ്ടിരുന്നു. പട്ടിക്കുട്ടികള്‍ക്ക് ശ്വാസം മുട്ടി.
അടുത്ത പ്രഭാതത്തില്‍ അശോക്‌ വില്ലയുടെ ഗേറ്റില്‍ രണ്ടു പുതിയ പട്ടിക്കുട്ടികള്‍ വന്നു. അവരുടെ കയ്യില്‍ ഒരു ഓഫര്‍ ലെറ്ററും മെഡിക്കല്‍ ഫിട്നെസ്സ് രേഖകളും പിന്നെ ഒരു കൂട്ടം സ്വപ്നങ്ങളും ഉണ്ടായിരുന്നു. പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തു കോളേജില്‍ ഉള്ള കൂട്ടുകാര്‍ക്കു അവര്‍ സന്ദേശങ്ങള്‍ അയച്ചു: " hey guys, we are placed in ashok villa. "

Monday, June 7, 2010

മൂടല്‍ മഞ്ഞ്

നാലും കൂടിയ വഴിയില്‍ അമ്മിണിക്കുട്ടി പകച്ചു നിന്നു. വീട്ടില്‍ നിന്നിറങ്ങി ഇതു വരെ ഏതെല്ലാം വഴിയിലുടെ എങ്ങനെയൊക്കെ പോകണമെന്ന് അവള്‍ക്കു നല്ല നിശ്ചയമുണ്ടായിരുന്നു. പക്ഷെ, ഇതിപ്പോള്‍ അനന്തമായി പോകുന്ന പല തരത്തിലുള്ള ഈ നാല് വഴികളില്‍ ഏതിലൂടെ പോകണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. അമ്മിണിക്കുട്ടിക്കു ചേച്ചി പഠിപ്പിച്ചു തന്ന റോബര്‍ട്ട്‌ ഫ്രോസ്റ്റിന്റെ കവിത ഓര്‍മ വന്നു.

Two roads diverged in a yellow wood

sorry I could not travel both

I took the one less travelled by

And that has made all the difference

പക്ഷെ ഇവിടെ പ്രശ്നം കുറച്ചു കൂടി ഗുരുതരമാണ്. അമ്മിണിക്കുട്ടിക്കു വഴികളൊന്നും വ്യക്തമായി കാണുന്നില്ല. ആകെ ഒരു മൂടല്‍ മഞ്ഞ്. പാവാടയുടെ പോക്കറ്റില്‍ നിന്നും നാല് നിറങ്ങളിലുള്ള പോപ്പിന്‍സ്‌ മിഠായിയെടുത്തു അവള്‍ നിലത്തേക്കെറിഞ്ഞു. അതില്‍ പച്ച പോപ്പിന്‍സ്‌ എവിടെ വീഴുന്നുവോ ആ വഴിയിലൂടെ കണ്ണുമടച്ചു നടക്കാന്‍ അവള്‍ തീരുമാനിച്ചു. പച്ച പോപ്പിന്‍സ്‌ വീണ വഴിയിലൂടെ നടക്കുമ്പോള്‍ അമ്മിണിക്കുട്ടി ചിന്തിച്ചു. തനിക്കു മയോപ്പിയ ബാധിച്ചിരിക്കുന്നു. അമ്മയോട് പറഞ്ഞു നാളെ ഒരു കണ്ണ് ഡോക്ടറെ കാണണം.